Thursday, August 1, 2019

ഓർവെൽ :രണ്ടാം വായനയുടെ ദുരന്തം

ഓർവെൽ:രണ്ടാംവായനയുടെ ദുരന്തം                 ഡോ .ഹേമന്ത് ബി നായർ ഇന്നു വിരമിക്കുകയാണ് .ഒരുപക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ യാത്രയയപ്പിനു വേണ്ട ഒരുക്കങ്ങളിലായിരിക്കും .ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോളിന്റെ(Department of Dream Control) മേധാവി എന്ന നിലക്ക് കഴിഞ്ഞ ഇരുപത്തിനാലു വർഷത്തെ അദ്ദേഹത്തിന്റെ സേവനം ഇന്ന് അവസാനിക്കുകയാണ് .ഈ ആഖ്യായിക ഡോ .ഹേമന്ത് ബി നായരുടെ കഥയെന്നതിനേക്കാളുപരി ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോളിന്റെ ചരിത്രം എന്നു വിശേഷിപ്പിക്കുന്നതായിരിക്കും ശരി .

ഡോ .ഹേമന്ത് ബി നായർ

മനഃശാസ്ത്രത്തിൽ ബിരുദവും ,ബിരുദാനന്തര ബിരുദവും നേടിയശേഷം രാജ്യത്തെ പ്രശസ്തമായൊരു സാങ്കേതിക വിദ്യാലയത്തിൽ നിന്നും കംപ്യൂട്ടർ പ്രോഗ്രാമിങ് ആൻഡ് വെർച്യുൽ കൺട്രോളിങ്ങിൽ ബിടെക് നേടുകയും ,വിദേശ സർവ്വകലാശാലകളിലൊന്നിൽ സ്വപ്നാപഗ്രഥനത്തിലും ,ന്യൂറോൺ ബിഹേവിയറോളജിയിലും ഗവേഷണം നടത്തുകയും ചെയ്തു .രാജ്യത്തെ പ്രശസ്തമായൊരു വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യവേയാണ് അദ്ദേഹത്തിന് ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോളിന്റെ മേധാവിയാവാനുള്ള അവസരം ലഭിക്കുന്നത് .രാജ്യത്തിന്റെ അഖണ്ഡതയിലും ,രാജ്യസുരക്ഷയിലും പ്രതേകിച്ചു പൈതൃക സംസ്കാരത്തിലുമുള്ള അദ്ദേഹത്തിന്റെ രൂഢമൂലമായ വിശ്വാസം അങ്ങനെയൊരു പദവി നേടിയെടുക്കുന്നതിൽ കുറച്ചൊന്നുമല്ല അദ്ദേഹത്തെ സഹായിച്ചത് .പിന്നീടങ്ങോട്ടുള്ള പ്രവർത്തനവിജയം അതു തെളിയിക്കുകയും ചെയ്തു .

ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോൾ

ഇരുപത്തഞ്ചു വര്ഷങ്ങള്ക്കുമുന്പാണു അന്നത്തെ ഭരണകൂടം വർധിച്ചുവരുന്ന സർക്കാർ വിരുദ്ധ പ്രവണതകൾ മുൻകൂട്ടി മനസ്സിലാക്കുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ ഡിപ്പാർട്മെന്റിനു തുടക്കമിടുന്നത് . സ്വപ്നങ്ങൾ മനുഷ്യന്റെ അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളുടെ ബഹിർസ്ഫുരണങ്ങളാണെന്നുള്ള ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലാണ് ഇത്തരമൊരു സംരഭത്തിന് തുടക്കമാവാൻ ഇടയായത് .ആവശ്യത്തിന് വൈദഗ്ധ്യമുള്ളവരുടെ അഭാവവും ലക്ഷ്യബോധമില്ലായ്മയും ഡിപ്പാർട്മെന്റിന്റെ പ്രവർത്തനം ഏറെക്കാലം മന്ദീഭവിപ്പിക്കുകയും കേവലം ദുഃസ്വപ്ന ചികിത്സയിലും(Nightmare Therapy) പ്രബോധനങ്ങളിലുമൊക്കെ ഒതുങ്ങി കഴിയുകയും ചെയ്തു . അങ്ങനെയിരിക്കെയാണ് ഡോ .ഹേമന്ത് ബി നായർ ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോളിന്റെ മേധാവിയായി അധികാരമേറ്റെടുക്കുന്നത് .

1  പരിശീലനകേന്ദ്രം(Training Center)
ആദ്യമായി അദ്ദേഹം ചെയ്തത് അർഹരായ ഉദ്യോഗാർഥികളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം കൊടുക്കാനുള്ള സംവിധാനമൊരുക്കലാണ് .
സാങ്കേതിക മികവുള്ള ഉപകരണങ്ങൾ, വിദഗ്ധരും ഭരണകൂട ആശയങ്ങളോട് കൂറ് പുലർത്തുന്നവരുമായ പരിശീലന സംഘം,അതീവ ജാഗ്രതയോടും രഹസ്യമായും നിറവേറ്റപ്പെടുന്ന പ്രക്രിയ ആയതിനാൽ ജനപഥങ്ങളിൽ നിന്നു മാറി സെന്ററിന് ആവശ്യമായ ഒരു ടൗണ്ഷിപ് ഒരുക്കി അദ്ദേഹം അതിനുള്ള തുടക്കം കുറിച്ചു.            
2  ഗവേഷണ വിഭാഗം(research and devolopment)
രണ്ടു വിഭാഗങ്ങളായാണ് ഡിപാർട്മെന്റ് പ്രവർത്തിച്ചിരുന്നത്.ഒന്നു ആളുകളുടെ ഇടയിൽ രഹസ്യമായി പ്രവത്തിച്ചു വിവര സമാഹരണം നടത്തുകയും ആയതു ക്രോഡീകരിച്ചു നിഗമനങ്ങൾ ഡിപ്പാർട്മെന്റിൽ എത്തിക്കുകയും ചെയ്യുക. രണ്ടാമത്തെ വിഭാഗമാവട്ടെ ഭീഷണമായ സ്വപ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും അതു തടയാനാവശ്യമായ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുക.                 എല്ലാ വിഭാഗങ്ങളും ഡോ.ഹേമന്ത് ബി നായരുടെ മേൽനോട്ടത്തിൽ ആയതിനാൽ ഓരോ ചെറിയ വിഷയങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുകയും ആയതു കുറ്റമറ്റതാക്കുന്നതിൽ എപ്പോളും ജാഗരൂകനായിരിക്കുകയും ചെയ്തു. ഏകദേശം രണ്ടരവർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ അദ്ദേഹവും സംഘവും വികസിപ്പിച്ചെടുത്ത dream control devise  അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിനു ലഭിച്ച പൊൻതൂവലാണെന്നു പറയാം.പ്രശസ്തിയുടെ കൊടുമുടിയിൽ ജീവിക്കാൻ അതദ്ദേഹത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്.                   4   Dream Control Devise                                                  ഓരോരുത്തരും കാണുന്ന സ്വപ്നങ്ങളെ അപഗ്രഥിക്കാനും നിയന്ത്രിക്കാനുമുള്ള ഉപകരണം നിർബന്ധിതമായിത്തന്നെ എല്ലാ വീടുകളിലും ഹോട്ടലുകളിലും മറ്റു ഔദ്യോഗിക ഭവനങ്ങളിലും സ്‌ഥാപിക്കപ്പെട്ടു.എന്തിന് യാത്രാവേളകളിലും മറ്റുമുള്ള ഹൃസ്വനിദ്രകൾ പോലും നിരീക്ഷിക്കാൻ ഈ ഉപകരണം സുസജ്ജമായിരുന്നു.അനേകം വിദഗ്ദ്ധർ ഷിഫ്റ്റുകളായി തിരിഞ്ഞ് സദാസമയവും ഏകദേശം നൂറു കോടി മനുഷ്യരുടെ സ്വപ്നങ്ങൾ നിരീക്ഷിക്കുകയും രാജ്യദ്രോഹപരവും മതവിരുദ്ധവും സദാചാരസീമകളെ ലംഘിക്കുന്നവയുമായ സ്വപ്നദർശികളെ കയ്യോടെ കാരാഗ്രഹത്തിലെത്തിക്കുകയും ചെയ്തു.ഭരണകൂടം നിരോധിച്ചിട്ടുള്ള സ്വപ്നങ്ങളുടെ പട്ടിക വിശദമായി തന്നെ വിജ്ഞാപനമായി പുറത്തിറക്കി.അധികം താമസിയാതെ തന്നെ രാജ്യത്തെ ജയിലറകൾ സ്വപ്നദർശികളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു.അനേകായിരങ്ങൾ ജയിലറകളിലെ കൊടും പീഡനങ്ങളിൽ സഹികെട്ട് സ്വപ്നസഞ്ചാരം അവസാനിപ്പിച്ചു കാലയവനികക്കുള്ളിൽ മറഞ്ഞു.ഓരോ ദിവസവും പിടിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണത്തിലുണ്ടാവുന്ന വർധനവും ജയിൽ സൗകര്യങ്ങളുടെ അപര്യാപ്തതയും ഡിപ്പാർട്മെന്റിനെ പ്രതിസന്ധിയിലാക്കി.             Online dream editing                              
ഇത്രയൊക്കെ സംവിധാനങ്ങളുണ്ടായിട്ടും നിരോധിക്കപ്പെട്ട സ്വപ്നങ്ങൾ കാണുന്നത് നിർബാധം തുടരുകയും എന്തിനു ജയിൽ മുറികളുടെ അന്ധകാരത്തിലും അതു തുടരുകയും ചെയ്യുന്നത് ഭരണകൂടത്തെ അസ്വസ്ഥമാക്കി.തുടർന്ന് അതിനു വേണ്ടുന്ന പരിഹാരം കാണാൻ ഡോ.ഹേമന്ത് ബി നായരോട് ആവശ്യപ്പെട്ടു.തുടർന്ന് അദ്ദേഹവും സംഘവും മാസങ്ങളോളം ചിലവഴിച്ചെങ്കിലും അവസാനം ആ സ്വപ്നതുല്യമായ പരിഹാരം കണ്ടെത്തുക തന്നെ ചെയ്തു.നേരത്തെ സ്വപ്നങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ തത്സമയം സ്വപ്നങ്ങൾ നിരീക്ഷിക്കാനും നിരോധിക്കപ്പെട്ട സ്വപ്നങ്ങൾ എഡിറ്റ് ചെയ്യാനോ ബ്ലർ ചെയ്യാനോ മാസ്‌ക് ചെയ്യാനോ ആവുന്നവിധത്തിൽ ആ ഉപകരണം നവീകരിക്കപ്പെട്ടു.ഭരണകൂടം ആഗ്രഹിക്കുന്ന വിധത്തിലുള്ള സ്വപ്നങ്ങൾ വിക്ഷേപണം ചെയ്യാനും ഉപകരണം ശേഷിയുള്ളതായതിനാൽ നൂറു കോടി മനുഷ്യസ്വപ്നങ്ങളെ ഭയക്കാതെ ഭരണം മുന്നോട്ടുപോയി.സുദീർഘമായ തന്റെ ഉച്ചമയക്കത്തിൽ നിന്നെഴുന്നേറ്റ്‌ ഡോ.ഹേമന്ത് ബി നായർ തന്റെ വിരമിക്കൽ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് യാത്രതിരിച്ചു.

Tuesday, July 5, 2016

അദ്വൈത ദർശനം (ശങ്കരഭാഷ്യം-ആൻഡ്രോയ്ഡ് ലോലിപോപ് 5.1 വേർഷൻ)


കപിലവസ്തുവില്നിന്നു യാത്രതിരിക്കുമ്പോൾ യശോധരയെയും രാഹുലനെയും ഉണർത്താൻ മനസ്സുവന്നില്ല . നിലാവ് ഇരുട്ടിനോടിഴചേർന്നു കിടന്നു . ചാരിയ വാതിലിനുപിറകിൽ സ്വപ്നസഞ്ചാരങ്ങളുടെ അഗാധ നീലിമ .നിശ്ശബ്ദമായ തെരുവിൽ അരണ്ട തെരുവ് വിളക്കുകളുടെ പ്രകാശം മാത്രം .വൃക്ഷത്തലപ്പുകളിൽ നിന്നൂർന്നുവീഴുന്ന മഞ്ഞുതുള്ളികൾ .പാതയോരത്തെ ഭവനങ്ങളിൽനിന്നുയരുന്ന രതിമർമരങ്ങൾ .വിളക്കുകാലിനടത്തു തീകായുന്ന വൃദ്ധൻ . അങ്ങിങ്ങായി വഴിവാണിഭങ്ങളുടെ അവശിഷ്ടങ്ങൾ. .ഇടക്കിടക്ക് ചെമ്പകത്തിന്റെയും നിശാഗന്ധിയുടെയും അസ്പഷ്ടമായ ഓർമ്മപ്പെടുത്തലുകൾ .വെളിച്ചത്തിന്റെ ഇന്ദ്രജാലം നിഴലുകളുടെ നീളം കൂട്ടുകയും കുറക്കുകയും ചെയ്തുകൊണ്ടിരുന്നു .രാവിന്റെ നിതാന്ത ജാഗ്രതയെന്നോണം ഒരു നായ കുരക്കുന്നു .തെരുവുറക്കങ്ങളുടെ നീണ്ട ഞെരക്കങ്ങൾ .ഉറങ്ങിയും ഉണർന്നും നിശീഥിനിയെ നീന്തി കടക്കുന്ന നാൽക്കവലകൾ .രാപ്പക്ഷികളുടെ ചിറകടിയൊച്ചകൾ .ഗണികാഭവനങ്ങളിലെ നിഴലാട്ടങ്ങൾ.എരിയുന്ന കല്പടവുകൾക്കു താഴെ ഉണരുന്ന കുണ്ഡലിനി .ജലോപരിതലത്തിലേക്കു പതിക്കുന്ന ആഗ്നേയ ശരീരങ്ങൾ .പുകയുന്ന ഹിമശിഖരങ്ങൾ .തടാകങ്ങൾ ,നദികൾ ,വയലുകൾ ....

പാലപ്പൂവിന്റെ ഗന്ധം താൽക്കാലത്തേയ്ക്കെങ്കിലും ഓര്മകളിൽനിന്നു ഗൗതമനെ ഉണർത്തി .കാലം വിദൂരത്തെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു .ജനപദങ്ങളിൽനിന്നു ജനപദങ്ങളിലേക്ക് .യാത്രികന്റെ മനസ്സ് ലക്ഷ്യത്തിൽ സമാധിയാണ്ടു കിടന്നു .വഴിത്താരകളിൽ കാട്ടുതുളസിയും പിച്ചകവും പൂത്തു.വരവള്ളികൾ പടർന്നുകയറിയ വന്മരങ്ങൾ .ഇലച്ചാർത്തിലൂടെ ഇറ്റുവീഴുന്ന സൂര്യപ്രകാശം .ഓന്തും ,അരണയും ചീവീടുകളും മറ്റു ചെറു ജീവജാലങ്ങളും ചേർന്നു വന്യതയുടെ സിംഫണി തീർത്തു .ദൂരത്തെവിടെയോ ഒരു കേഴമാനിന്റെ മുഴക്കം.മരച്ചില്ലകൾ ഉലച്ചുകൊണ്ട് വാനരസംഘം കടന്നുപോയി .കാട്ടിടവഴികളിലൂടെ ചിലന്തികളുടെ പ്രതിരോധം ഭേദിച്ചു ഗൗതമൻ വെണ്മേഘങ്ങളും നീലാകാശവും മേൽപ്പരപ്പായ പൊയ്കയുടെ തീരത്തിരുന്നു .സ്ഫടിക സമാനമായ ജലം തന്റെ വരാലുകളും പരൽമീനുകളും മറ്റനേകം മത്സ്യങ്ങളും തവളകളും പായലും ജലസസ്യങ്ങളും ഉരുണ്ടതും പരന്നതും ആയ കല്ലുകളും നിറഞ്ഞ അന്തർലോകം തുറന്നിട്ടുകൊണ്ടു ഗൗതമനെ നോക്കി .

ജലസ്പർശംകൊണ്ടു വീണ്ടെടുത്ത ശരീരവുമായി ഗൗതമൻ യാത്ര തുടർന്നു .അനാദിയും പ്രാകൃതവുമായ ദുഖങ്ങൾക്കു വൈകൃത പരിഹാരം തേടിയുള്ള യാത്ര .ഉച്ചമയക്കങ്ങളിൽ കൈകാലുകളുള്ള വലിയ മത്സ്യങ്ങൾ ഗൗതമനെ സന്ദർശിച്ചു .മീൻകണ്ണുകളിൽ ആഴക്കടൽ പ്രതിഭലിച്ചു .ഓരോന്നിനും തകർന്ന യാനങ്ങളുടെ തവിട്ടുകലർന്ന കറുപ്പുനിറം .പേമാരിയും കൊടുങ്കാറ്റും വിഴുങ്ങിയ മത്സ്യങ്ങൾ ഗൗതമനെ കിഴക്കോട്ടുനയിച്ചു .

തെരുവ് വിജനമായിരുന്നില്ല .തിരക്കിട്ടു തൊഴിലിടങ്ങളിലേക്കു പോകുന്നവർ ,വിദ്യാലയങ്ങളിലേക്കൊഴുകുന്ന കുട്ടികൾ ,അന്നന്നത്തെ തൊഴിലവസരം കാത്തു നിൽക്കുന്ന തൊഴിലാളികൾ ,വ്യാപാരികൾ എന്നിങ്ങനെ ശബ്ദമുഖരിതമായ തെരുവീഥികൾ .വ്യാപാരശാലകൾ തുറന്നു വരുന്നേ ഉള്ളൂ .വഴിവാണിഭക്കാർ വില്പന ചരക്കുകൾ നിരത്തി തുടങ്ങിയിരുന്നു .റിലയൻസിന്റെ പാൽക്കായം ,സാംസങിന്റെ ചുക്കുവെള്ളപ്പൊടി ,തുടങ്ങി നാനാവിധ ഉത്പന്നങ്ങൾ .എങ്ങും തെരുവുനായ്ക്കൾ അലഞ്ഞു നടന്നു .പാതപിരിയുന്നതിനിടതുവശത്തു നിലക്കണ്ണാടിയിൽ പൊതിഞ്ഞ മനോഹരമായ കെട്ടിടത്തിനുമുന്നിൽ ഗൗതമൻ നിന്നു .തറകെട്ടി സംരക്ഷിച്ചു നിർത്തിയ വലിയൊരാൽമരം ആശ്രമാന്തരീക്ഷമൊരുക്കി .ആൽത്തറയിൽ ശുഭ്രവസ്ത്രധാരിയും തേജസ്സാർന്നതും പ്രതീക്ഷാനിര്ഭരവുമായ കണ്ണുകളോടും കൂടിയ ഒരു യുവാവ് ഇരിക്കുന്നുണ്ടായിരുന്നു .ഗൗതമനെ നേരിട്ട ആ മുഖം ജിജ്ഞാസുവിന്റെ മനോഗതം അറിയാനെന്നോണം രണ്ടുവിരൽ ഉയർത്തിക്കാണിച്ചു .ദ്വൈതിയുടെ ദാർശനിക സംജ്ഞക്കുള്ള മറുപടിയെന്നോണം ഗൗതമൻ തന്റെ മൂന്നു വിരൽ ഉയർത്തി .തന്റെ അസംഖ്യമായ ആകുലതകൾക്കുള്ള പരിഹാരമെന്നപോലെ ജ്ഞാനി തന്റെ നാലുവിരൽ ഉയർത്തി .വിരലുകളുടെ മായാജാലത്തിൽ നഷ്ടപ്പെട്ട ഗൗതമനെ ആഗതൻ അകത്തേയ്ക്കു ക്ഷണിച്ചു .അബോധമായ ഒരിച്ഛാശക്തിയാലെന്നോണം ഗൗതമൻ അദ്ദേഹത്തെ അനുഗമിച്ചു .സപ്തവർണങ്ങൾ കലർന്ന നിലാവെന്നപോലെ വെളിച്ചം വിതറിയ ആശ്രമാന്തർഭാഗത്തുപ്രവേശിച്ച ഗൗതമനോട് ഉപവിഷ്ടനാവാനുള്ള ആംഗ്യം കാണിച്ചിട്ട് അകത്തേയ്ക്കുപോയി .അല്പസമയം കഴിഞ്ഞു രണ്ട് സ്ഫടിക ചഷകങ്ങളിൽ പാനീയങ്ങളുമായി തിരിച്ചെത്തി .സ്വപ്നക്കല്ലുകൾ വിതറി തണുപ്പിച്ച അതിലൊന്ന് ഗൗതമിനു നൽകി .അഭൗമമായ ആത്മീയ ചൈതന്യം ഉള്ളിലേക്കാവാഹിച്ച ഗൗതമന്റെ മൂലാധാരത്തിൽ നിന്നു ജ്ഞാനസ്വരൂപിണിയായ കുണ്ഡലിനി ഉണർന്നെഴുന്നേറ്റു കപാലസ്ഥിതമായ ബ്രഹ്മരന്ധ്രത്തിലൂടെ സഹസ്രാരപദ്മത്തിലെത്തി വിരാജിച്ചു .അന്യഭാഷാജ്ഞാന സിദ്ധി കൈവന്ന ഗൗതമൻ അതീവ ശ്രദ്ധയോടെ ഗുരുവചനം ശ്രവിച്ചു .
" ഞാൻ ശങ്കരൻ ,മേസ്തിരിയാണ് പ്ലൈവുഡ് കമ്പനിയിൽ .നിനക്ക് അഞ്ഞൂറുരൂപ കൂലി തരും .അതിൽ നൂറു രൂപ എന്റെ കമ്മീഷൻ പിന്നെ ഷെയറുപിടിച്ചതിന്റെ ഇരുന്നൂറു അങ്ങിനെ മുന്നൂറു കഴിഞ്ഞു ബാക്കി വൈകിട്ടു പണിതീരുമ്പോ തരും".....


ശിവപുരാണം 


11.59 PM.പി .ശിവൻ മരിച്ചു .ആകസ്മികമായി തോന്നാം അല്ലെങ്കിൽ മരിക്കുന്നതിൽ ആകസ്മികമായി എന്താണുള്ളത് .മരണത്തിലേക്കുള്ള യാത്ര തന്നെയല്ലേ ജീവിതം .ചിലത് ഋജുവായി ദൈര്ഘ്യമേറിയത്,ചിലത് എളുപ്പത്തിൽ ഹൃസ്വമായത് .പി .ശിവനെ സംബന്ധിച്ചിടത്തോളം അസാധാരണമായ മരണത്തിന്റെ സാധ്യത എന്ത്?.മരണം എങ്ങനെയാണ് അസാധാരണമായിരിക്കുക.പി .ശിവന്റെ മരണത്തിലുള്ള ദുരൂഹത എന്തൊക്കെയായിരിക്കും. അല്ലെങ്കിൽ ദുരൂഹതയെപറ്റിയുള്ള സങ്കൽപ്പങ്ങൾ എന്തൊക്കെയാവാം .ശത്രുത ?പി .ശിവന് ശത്രുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ ?ഉണ്ടെങ്കിൽ അതാരോക്കെ ആയിരിക്കും .ഇരുട്ടിൽ തന്റെ നേർക്ക്‌ നീളുന്ന ആ ശത്രു ദൃഷ്ടികളെ പി .ശിവൻ ഭയന്നിരുന്നോ ?.തന്റെ ദീർഘകാല ജീവിതത്തിനിടക്ക് ശത്രുത വളരാവുന്ന എന്തൊക്കെയാവും പി .ശിവൻ പ്രവര്തിച്ചിട്ടുണ്ടാവുക .പി .ശിവന്റെ മരണത്തെക്കുറിച്ചുള്ള അഭ്യുഹങ്ങളിലേക്ക് (ആരാണീ അഭ്യുഹങ്ങളെല്ലാം പരത്തുന്നത് ?അല്ലെങ്കിൽ ആരാണത് പരത്താത്തത്?)
പി .ശിവന്റെ മൃതദേഹം തന്റെ കിടപ്പുമുറിയുടെ ഏതാണ്ട് മധ്യത്തിലായി ഇട്ടിരുന്ന ഡബിൾ കോട്ട് കട്ടിലിന്റെ ഇടതുവശം ചേർന്ന് കൈകൾ മാറിലേക്ക്‌ ചേർത്തുവച്ചു മലര്ന്നു കിടക്കുന്നതായി കാണപ്പെട്ടു . കണ്ണുകൾ നിദ്രക്കും സ്വപ്നത്തിനുമിടയിലുള്ള ഏതോ സന്ധിയിലേക്ക് അല്പം തുറന്നിരുന്നു. കൺകോണുകളിൽ നേരിയ നനവുണ്ടായിരുന്നോ ?ഉറപ്പിക്കാൻ വയ്യ .ചുണ്ടുകൾ ചേർന്നിരുന്നു എങ്കിലും ഒരു വശത്തുണ്ടായിരുന്ന നേരിയ ചരിവ് പുഞ്ചിരിയുടെയോ പുച്ഛത്ത്തിന്റെയോ ശോഷിച്ച ഒരു ഛായ പകർന്നിരുന്നു .യാത്രയുടെ ഒരുക്കം പോലെ മുഖം വൃത്തിയായി ക്ഷൌരം ചെയ്തിരുന്നു .ആരായിരിക്കാം പി .ശിവന് ക്ഷൌരം ചെയ്തുകൊടുത്തിട്ടുണ്ടാവുക ?ഏതായാലും തനിച്ചായിരിക്കാൻ വഴിയില്ല .ദുർബലമായ കൈ വിരലുകളും കേവലമായ കാഴ്ചശക്തിയും കൊണ്ട് ഇത്രയും വൃത്തിയായി അതുചെയ്യാൻ സാധ്യമല്ല .മൃതശരീരത്തിൽ ഒരു കൈത്തറി മുണ്ടു മാത്രമേ ഉണ്ടായിരുന്നുള്ളു .അടിവസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല .നീലനിറത്തിലുള്ള കിടക്കവിരി അശേഷം ചുളിവില്ലാതെ കിടന്നിരുന്നു .
കട്ടിലിന്റെ വലതുവശത്ത് (മൃതദേഹം കിടന്നതിന്റെ എതിര്ഭാഗത്ത്‌) വീട്ടുവളപ്പിൽ നിന്ന് മുറിച്ചതും പി .ശിവൻ തന്നെ പണികഴിപ്പിച്ചതുമായ പ്ലാവിന്റെ മേശ കിടന്നിരുന്നു .2 വലിപ്പുകളുള്ള ആ മേശപ്പുറത്തു പി .ശിവന് രാത്രി കുടിക്കാനുള്ള തണുത്ത ജലവും(മൺകൂജ ) ഒരു ടൈംപീസും പിന്നെ മറ്റൊരു പാത്രത്തിൽ ചില ഗുളികകളും .മേശവലിപ്പുകളിലൊന്നു പകുതി തുറന്ന നിലയിലും കാണപ്പെട്ടു .മുറിയുടെ വടക്കുഭാഗത്തായി ചുമരിനോടുചെർന്നു കടുത്ത ബ്രൌൺ നിറത്തിലുള്ള 2 പ്ലാസ്റ്റിക്‌ കസേരകൾ ഇട്ടിരുന്നു .കിഴക്കുവശത്ത് ചുമരിന്റെ മധ്യഭാഗത്തോട് ചേര്തിട്ടിരിക്കുന്ന തേക്കു മരത്തിൽ പണികഴിപ്പിച്ച അലമാരയിൽ 4 മുണ്ടുകളും (എല്ലാം കൈത്തറി ) 2 വെളുത്തതും 2 ഇളം നീലനിറത്തിൽ ഉള്ളതുമായ കോട്ടൻ ഷർട്ടുകളും ഇസ്തിരിയിട്ടു മടക്കി വച്ചിരുന്നു .മേലേതട്ടിൽ പി .ശിവൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉപയോഗിച്ചിരുന്ന സർവീസ് മാന്വലുകളുടെ ശേഖരവും അംബേദ്‌കർ ,അയ്യൻ‌കാളി ,ശ്രീ നാരായണഗുരു തുടങ്ങിയവരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ ,അഷ്ടാംഗയോഗ,യോഗസുത്രം ,ബ്രഹദാരണ്യകോപനിഷദ്,വരാഹസംഹിത ,യോഗക്ഷേമ പഞ്ചാംഗം മുൻകാലങ്ങളിൽ പി .ശിവൻ എഴുതിവന്നിരുന്ന വരവുചിലവു കണക്കു പുസ്തകങ്ങളും സൂക്ഷിച്ചു വച്ചിരുന്നു .തെക്കുവശത്തെ ചുമരിലാവട്ടെ പി .ശിവന്റെയും പരേതയായ പാറുക്കുട്ടി എന്ന് വിളിച്ചുവന്നിരുന്ന പാർവതീദേവിയുടെയും നിറം മങ്ങിയ വിവാഹഫോട്ടോ തൂക്കിയിട്ടിരുന്നു .
പി .ശിവന്റെ ജഡം കിടന്നിരുന്ന മുറിക്കു 2 വാതിലുകളും കിഴക്കോട്ടും പടിഞ്ഞാറേക്കും തുറക്കുന്ന 2 മൂന്നുപാളി ജനലുകളും ആണ് ഉണ്ടായിരുന്നത് .മുറിയുടെ തെക്കുഭാഗത്ത്‌ പടിഞ്ഞാറെ മൂലയോടുചെര്ന്നുള്ള വാതിൽ ഹാളിലേക്കു തുറക്കുന്നതും വീടിനകത്തുനിന്നു മുറിയിലേക്കു പ്രവേശിക്കാനുള്ള പ്രധാന മാർഗവും ആയിരുന്നു. പി.ശിവനെ കൂടാതെ അദ്ദേഹത്തിന്റെ സഹായികളും വല്ലപ്പോളും എത്തുന്ന അയൽവാസികളും ഈ വാതിൽ വഴിയാണ് അകത്തുവന്നിരുന്നത് .മറ്റൊന്ന് വടക്കേ മൂലയിൽ കിഴക്കോട്ടു അതായതു വീടിന്റെ പുറകുവശത്തുള്ള വരാന്തയിലേക്ക്‌ തുറക്കുന്നതും .വരാന്തയുടെ തെക്കുഭാഗത്തായിരുന്നു ബാത്ത്രൂം .സാധാരണഗതിയിൽ ഈ വാതിൽ തുറന്നുകാണപ്പെടാറില്ല പക്ഷെ ഇന്ന് അതുകുറ്റിയിടാതെ ചാരിവച്ചിരിക്കുന്നതായി കാണപ്പെട്ടു .പടിഞ്ഞാറു ഭാഗത്തേക്കുള്ള ജനാല വീടിന്റെ മുന്ഭാഗതെക്കു തുറക്കുന്നതും പറമ്പിന്റെ അതിരിലൂടെ പോകുന്ന റോഡ്‌ വരെ കാഴ്ച്ച എത്തുന്നതുമാണ്. കിഴക്കൊട്ടുള്ളതാവട്ടെ പി .ശിവൻ തന്റെ സമ്പാദ്യം ചെലവഴിച്ചു വാങ്ങിയ അളവറ്റ ഭൂസ്വതിലേക്ക് തുറക്കുന്നതും .
പ്രധാന റോഡിൽനിന്നും ഏതാണ്ട് 100 മീറ്റെർ ഉള്ളിലേക്കാണ് പി .ശിവന്റെ വിശാലമായ ഭവനം സ്ഥിതി ചെയ്യുന്നത് .നടവഴിയുടെ ഇരുഭാഗത്തും ധാരാളം ഫലവൃക്ഷങ്ങൾ നിന്നിരുന്നു .പ്രധാനമായും മാവ് ,പ്ലാവ് ,പേര ,ചാമ്പ ,മുതലായവ .ഇടയ്ക്കു തെങ്ങും അടക്കാമരവും .ഇടതുവശത്തായി വീടിനു അധികം ദൂരത്തല്ലാതെ ഒരു നാട്ടുമാവും ,പ്രിയോരും .തലേദിവസം വൈകീട്ടോടെ പെയ്ത മഴയിൽ മണൽകൂട്ടുള്ള മണ്ണ് നനഞ്ഞു കിടന്നു .ഒരു സൈക്കിൾ ടയറിന്റെ അടയാളം വീട്ടിലേക്കും തിരിച്ചും തെളിഞ്ഞു കാണാം .മാസാദ്യമായതുകൊണ്ട് പെന്ഷനുമായി വന്ന പൊസ്റ്റ്മാനാകാം അത് .മറ്റൊന്നുള്ളത്‌ ഒരു കാല്പാദത്തിന്റെ അടയാളമാണ് .അതും 2 വശത്തേക്കും കാണപ്പെടുന്നുണ്ട് മിക്കവാറും അത് പി .ശിവന്റെ സഹായിയും അയൽക്കാരനുമായ അയ്യപ്പന്റെതാവാനാണ് സാധ്യത .
വീട്ടിൽ പി .ശിവനെ കൂടാതെ 2 പശുക്കളും (2 ഉം ജെര്സി ഇനത്തിൽ പെട്ടത് ) അതിൽ ഒന്ന് കറവ ഉള്ളതും മറ്റേതു ഗർഭിണിയും ആണ് .പിന്നെ 2 പൂച്ചകൾ ഒന്ന് വെളുത്തു വയറിന്റെ ഇടതു ഭാഗത്തായി ഇളം ബ്രൌൺ പാണ്ടുള്ളതും മറ്റൊന്ന് കറുപ്പും .കോളോണിയൽ വിദ്വേഷത്തിന്റെ ശേഷിപ്പെന്നോണം ക്രിസ്ത്യൻ നാമധാരികളായ രണ്ടു അല്സേഷ്യൻ നായകളും അവിടെ പാർത്തിരുന്നു .
പി .ശിവന്റെ വീടുകഴിഞ്ഞു പ്രധാന നിരത്തിൽ അല്പം തെക്കോട്ടുമാറി 15 സെൻറ് പുരയിടത്തിലാണ് പ്രധാന സഹായി ആയ അയ്യപ്പന്റെയും ഭാര്യ രമണിയുടെയും വീട് .തൊട്ടടുത്ത പുരയിടത്തിൽ അയ്യപ്പൻറെ അകന്ന ബന്ധുവും മറ്റൊരു സഹായിയും ആയ കൃഷ്ണനും ഭാര്യ രാധയും കഴിയുന്നു .
ഏറെക്കുറെ പകൽ സമയങ്ങളിൽ ഇവർ നാലുപേരും പി .ശിവന്റെ വീട്ടിൽ തന്നെ കഴിഞ്ഞു വന്നു .കൃഷ്ണനും രാധയും പുറം പണികളിലും പശു ,പട്ടി ഇത്യാദികളുടെ കാര്യങ്ങളും രമണി വീട്ടുജോലികളിലും ശ്രദ്ധ പുലർത്തിവന്നു.അയ്യപ്പനാകട്ടെ വീട്ടുനടത്തിപ്പും പറമ്പിലെ ആദായങ്ങളുടെ ക്രയവിക്രയങ്ങളും നടത്തി വന്നു.എതാവശ്യങ്ങൾക്കും പണം ചിലവിടുന്നതും വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുന്നതും അയ്യപ്പൻറെ ചുമതലയിൽ പെട്ടിരുന്നു .
കൃത്യം നടന്ന ദിവസം പതിവുപോലെ രമണി രാവിലത്തെ ചായയുമായി മുറിയിൽ വന്നു .സമയം ഏതാണ്ട് 7 മണിയോടടുപ്പിച്ച് .ഒന്നുരണ്ടു തവണ വിളിച്ചിട്ടും പി .ശിവൻ എഴുന്നേൽക്കാത്തകൊണ്ട് സംശയഗ്രസ്തയായ രമണി അടുത്തുചെന്നു പി .ശിവന്റെ ദുർബലവും മെലിഞ്ഞതുമായ കൈയിൽ പിടിച്ചു .പൊടുന്നനെ രമണിയുടെ നാഡീവ്യുഹതിലേക്ക് മരണത്തിന്റെ മരവിച്ച ശൈത്യം കടന്നുപോയി .ഒരു നിമിഷം ഒന്ന് പതറിപ്പോയ രമണി പി .ശിവന്റെ കൈ തിരികെ യഥാസ്ഥാനത്ത് വച്ച് മുറിക്കു പുറത്തിറങ്ങി .വാതിൽ പുറത്തുനിന്നു കുറ്റിയിട്ടശേഷം തന്റെ വീട്ടിലേക്കുപോയി .ഏകദേശം 10 മിനിടിനുള്ളിൽ അയ്യപ്പനെ കൂട്ടികൊണ്ടുവന്നു .തൊട്ടുപുറകെ കൃഷ്ണനും രാധയും പരിഭ്രമിച്ച മുഖവുമായി വന്നെത്തി .അയ്യപ്പൻ വന്നപാടെ കൈ പിടിച്ചു നാഡി നോക്കുകയും മൂക്കിനു താഴെ വിരല പിടിച്ചു ശ്വാസ പരിശോധന നടത്തുകയും ചെയ്തിട്ട് മറ്റു മൂന്നുപേരുടെ നേരെ തിരിഞ്ഞു തലയാട്ടി .പിന്നീട് അയ്യപ്പൻ പുറത്തിറങ്ങി തന്റെ വീട്ടിൽ കേറി ഷർട്ടും മുണ്ടും മാറിയിട്ട് ഏതാണ്ട് ഒരു ഫർലൊങ്ങ് അകലെ താമസിക്കുന്ന പി .ശിവന്റെ കുടുംബ ഡോക്ടറെ വിളിക്കാൻ പുറപ്പെട്ടു .അധികം താമസിയാതെ അയ്യപ്പനും ജോസഫ്‌ കുരുവിള എന്ന മധ്യവയസ്കനായ ഡോക്ടറും എത്തിച്ചേര്ന്നു .പ്രാഥമിക പരിശോധനകൾക്കുശേഷം ഡോ .ജോസഫ്‌ കുരുവിള മരണം സ്ഥിരീകരിച്ചു .
പതിവുപോലെ അയ്യപ്പൻ ഡോക്ടര്ക്ക് കൊടുക്കാറുള്ള ഫീസ്‌ ഒരു കവറിലാക്കി നീട്ടിയെങ്കിലും ഡോ .ജോസഫ്‌ കുരുവിള അത് സ്നേഹപൂർവ്വം നിരസിച്ചു .തുടർന്ന് അയ്യപ്പൻ ഹാളിന്റെ വലത്തേമൂലയിൽ വൃത്താകാരമായ മേശപ്പുറത്തു വച്ചിരിക്കുന്ന ലാൻഡ്‌ഫോണിൽ നിന്നും രണ്ടു കാളുകൾ ചെയ്തു പി .ശിവന്റെ മരണ വൃത്താന്തം അറിയിച്ചു .രണ്ടും വിദേശങ്ങളിൽ താമസമാക്കിയ പി .ശിവന്റെ രണ്ടു ആണ്മക്കൾക്കായിരിക്കുമെന്നു ഊഹിക്കാം .കൃഷ്ണനോട് ശവസംസ്കാരത്തിന് വേണ്ട ചില നിർദേശങ്ങൾ കൊടുത്തിട്ട് മറ്റു സാമഗ്രികൾ വാങ്ങാനും അറിയിക്കേണ്ടവരെ അറിയിക്കാനുമായി അയ്യപ്പൻ പുറത്തേക്കിറങ്ങി .കൃഷ്ണനും തന്നെ ചുമതലപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ നിർവഹിക്കാനായി കിഴക്കോട്ടുള്ള വാതിൽ തുറന്നു പുറത്തിറങ്ങി .പ്രഭാതഭക്ഷണം തയ്യാറാക്കാനായി രമണി അടുക്കളയിലേക്കും പശുവിനു വൈക്കോൽ ഇട്ടുകൊടുക്കാൻ രാധ തൊഴുത്തിലേക്കുo പോയി ...
കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം
(ഒരു മാർക്സിയൻ വിലാപകാവ്യം)

ദേശാഭിമാനിയിൽനിന്നു സഖാവ് ...വിളിച്ചിരുന്നു .കാൾമാർക്സ് ജെന്നിഫെരിനോട് പറഞ്ഞു . ബംഗാൾ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ വെള്ളാപ്പള്ളിക്കുള്ള പങ്ക് എന്നവിഷയത്തിൽ ഒരു ലേഖനം എഴുതികൊടുക്കാൻ പറഞ്ഞിട്ടുണ്ട്.
ചക്കക്കുരു നന്നാക്കികൊണ്ടിരുന്ന ജെന്നിഫെർ മുഖംതിരിച്ചുപറഞ്ഞു
'കോപ്പ് ' ഇനി പേപ്പർ വാങ്ങാനെന്നും പറഞ്ഞ് ഞാൻ അഞ്ചുപൈസ തരത്തില്ലാ ...ഈ കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള പാട് എനിക്കുമാത്രമേ അറിയൂ ..അപ്പോഴാ ഒരു ലേഘനം ..അല്ലെങ്കിത്തന്നെ വീടുമുഴുവൻ നിങ്ങള് എഴുതി കുത്തി നിറച്ചിട്ടിരിക്കുന്ന കടലാസുകൊണ്ടു നിറഞ്ഞു .ഇവിടെ അരിവാങ്ങാൻ കാശില്ല .ലോറ ഒരു കുപ്പി ബൂസ്റ്റ്‌ വാങ്ങി കൊടുക്കാൻ പറഞ്ഞിട്ട് മാസം 3 ആയി .ഈ മാസത്തെ കറന്റ്‌ കാശാണെങ്കിൽ അടച്ചിട്ടില്ല ഇന്നോ നാളെയോ ഫ്യൂസ് ഊരും .പിള്ളേർക്കാണെങ്കിൽ പരീക്ഷയും ഞാനതിനൊരു വഴിയാലോചിക്കുമ്പോളാ അതിയാന്റെ ഒരു .........
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട .....
'എടീ ഇതങ്ങനെയല്ലെടീ 'മാർക്സ് വീണ്ടും പറഞ്ഞു ഭരണമൊക്കെ മാറി പൈസയൊക്കെ തരാമെന്നു പറഞ്ഞിട്ടുണ്ട്.എന്റെ 'മൂലധനം' ദേശാഭിമാനി ബുക്സ് ഉടനെ പ്രസിദ്ധീകരിക്കാമെന്നും വിജയൻ സഖാവിനോട് പറഞ്ഞു എല്ലാം ശരിയാക്കാം എന്നും ഏറ്റിട്ടുണ്ട് .
"ഇതൊക്കെ ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറെ ആയി 'എന്റെ കൈയീന്നു പൈസ കിട്ടീട്ടു മോൻ എഴുതാന്നു കരുതണ്ട ....ആ വെള്ളമങ്ങ്‌ വാങ്ങി വെച്ചേരെ ....ഹല്ല ..പിന്നെ ...
എന്റെ ജെന്നീ ഞാൻ പറയുന്നതൊന്നു കേൾക്ക് ഇതു പഴയപോലല്ല ഞാൻ 50000 രൂപ അഡ്വാൻസ് ചോദിച്ചു അതും തരാമെന്നു സമ്മതിച്ചിട്ടുണ്ട് ...ഏറിയാൽ ഒരാഴ്ച ..
നേരാന്നോ നിങ്ങളീ പറയുന്നേ ...എനിക്കൊരു വിശ്വാസം വരുന്നില്ലാ ...
അന്തോണീസു പുണ്യാളനാണെ സത്യം ...നീയൊന്നു വിശ്വസിക്ക് ...ആ പൈസ കിട്ടീട്ടുവേണം നിന്റെ മാല പണയതീന്നു എടുക്കാൻ ..പിന്നെ എനിക്കൊരു മൊബൈലും വാങ്ങണം ...
ഓ ...പിന്നേ ഒരു മൊബീല് ...ഞാനൊന്നു വേളാങ്കണ്ണിക്കു പോകാൻ വിചാരിച്ചിട്ട് കൊല്ലം 3 ആയി ..നിങ്ങള് പണ്ട് പാരീസ് കമ്മ്യുൺ ഒണ്ടാക്കാൻ പോയപ്പോ പോലീസിന്റെ തല്ലുകൊള്ളാതിരിക്കാൻ ഞാൻ മാതാവിനു മെഴുകുതിരി നേര്ന്നതാ ..ഇതുവരെ പൊവാനൊത്തില്ല ...
അതൊക്കെ ഞാനേറ്റു ..ഇതോടെ നമ്മുടെ എല്ലാ പ്രശ്നവും തീരും....നീയൊരു കാര്യം ചെയ്യ് ..ഒരു നൂറു രൂപായിങ്ങു താ ...ഞാൻ നമ്മുടെ ഫ്രെഡിയെ ഒന്ന് കണ്ടെച്ചും വരട്ടെ ....
ദാണ്ടേ  ...മനുഷ്യാ എന്നെ വെറുതെ അരിശം പിടിപ്പിക്കരുത് കേട്ടോ..ഞാനൊരു നൂറുതവണ പറഞ്ഞിട്ടുണ്ട് ആ ചെറുക്കന്റെ കൂട്ടുകൂടി നടക്കെരുതെന്ന് അവനൊറ്റ ഒരുത്തനാ നിങ്ങളെ വഷളാക്കുന്നത് ..ഒള്ള കള്ളും വാങ്ങി കൊടുത്തു പാതിരക്ക് കൊണ്ട് വിടും ...എനിക്കാണേൽ അതിന്റെ മണം കേട്ടാമതി ഓക്കാനം വരും ....ഒരു കാര്യം ഞാൻ പറഞ്ഞേക്കാം കള്ളും കുടിച്ചു നാലുകാലേൽ വന്നു പാതിരാക്ക്‌ എന്നെ തോണ്ടാനും കുത്താനും എങ്ങാൻ വന്നാ എന്റെ വിധം മാറും പറഞ്ഞില്ലെന്നുവേണ്ട ..നിങ്ങള് നേരയാവത്തില്ല ..നാല് കാശു കിട്ടുമെന്ന് കേട്ടപ്പോളെക്കും കൂട്ടുകൂടി മറിയാനുള്ള തിരക്ക് കണ്ടില്ലേ..നിങ്ങടെ ഈ കള്ളുകുടീം പുകവലീം എന്ന് നിർത്തുന്നോ അന്നേ ഈ കുടുംബം ഗതിപിടിക്കൂ ..അതെങ്ങനാ ഞാനും ഈ പിള്ളാരും എങ്ങനാ കഴിയുന്നെന്ന് അറിഞ്ഞിട്ടുവേണ്ടേ ..
നൂറു രൂപാ ചോദിച്ചതിനാണോ നീ കിടന്നു ചാടുന്നെ ..ഇല്ലേ വേണ്ട ഞാൻ പോയേക്കാം ...
പൊക്കൊ ..എവിടക്കാന്നു വച്ചാ പൊക്കൊ ..എന്റെ ഒരു തലേലെഴുത്ത് ..ഒരു പണിക്കും പോകത്തില്ല ..കിട്ടുന്ന പണിയൊന്നും സ്റ്റാറ്റസ് പോരാ ..മനോരമേലെ ജോലിക്കെന്താരുന്നു ഒരു കുറവ് അപ്പൊ നിങ്ങക്ക് സ്വന്തം ബിസിനെസ്സ് തുടങ്ങണം ..എന്നിട്ടെവിടെ ..എനിക്കാകെകൂടി ഉണ്ടാരുന്ന 50 സെൻറ് വിറ്റു തുലച്ചു ..ഞാനന്നു 100 തവണ പറഞ്ഞതാ അപ്പന്റെ വൈദ്യശാല നോക്കി നടത്തിയാമതീന്നു ..കേട്ടില്ലാ ..അതുകഴിഞ്ഞപ്പോ സിനിമാപ്രാന്ത് തലക്കുപിടിച്ചു ലോകത്തുള്ള സിനിമയൊക്കെ ഡൌൺലോഡ് ചെയ്തുകൂട്ടി ..ഇപ്പൊ അതോരുപട്ടിക്കും വേണ്ട ..എന്നാണാവോ ഇനി അതിന്റെപേരിൽ പോലിസുവരുന്നത്‌ ..എന്നാ വല്ല സിനിമയും എടുക്ക് അതും അങ്ങോര്ക്ക് പറ്റില്ല ..ആർട്ട്‌ മാത്രേ പറ്റുള്ളൂന്നു ..പുതിയ പിള്ളേരൊക്കെ കാട്ടുസിനെമ മാട്ടുസിനെമ ന്നൊക്കെ പറഞ്ഞു ഓരോന്നുണ്ടാക്കി അവാർഡൊക്കെ വാങ്ങുമ്പോ അങ്ങൊരതിനേം കുറ്റം പറഞ്ഞോണ്ടിരിക്കും ..നോക്കിക്കോ ഒള്ള വീടും സ്ഥലവും ബാങ്കുകാർ കൊണ്ടുപോകാറായിട്ടുണ്ട് അപ്പൊ പഠിച്ചോളും ..വല്യ പുള്ളിയാണത്രെ ..പുള്ളി ...അപ്പുറത്തെ തല്ലുകൂടാൻ നടക്കുന്ന മമ്മാലി ക്കുള്ള വിലപോലും ഇല്ലല്ലോ മനുഷ്യാ നിങ്ങള്ക്ക്..